PINK PROTECTION PROJECT

പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട്

  (പൊതു, സ്വകാര്യ, ഡിജിറ്റൽ ഇടങ്ങളിൽ സ്ത്രീകൾക്ക് സംരക്ഷണം)

 

          അടുത്തകാലത്തായി, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ, പ്രത്യേകിച്ച് സ്ത്രീധനപീഢനം/ദാമ്പത്യപ്രശ്നങ്ങൾ, ഓൺലൈൻ ദുരുപയോഗം, ഭീഷണി, പീഢനം, ബലാൽസംഗം എന്നിവ വൻതോതിൽ വർദ്ധിച്ച് വരുന്നതായി കാണുന്നു.  ഇത്തരം കുറ്റകൃത്യങ്ങൾ പെരുകുന്നതിൽ,   ലോക്ക്ഡൗണും വലിയൊരളവുവരെ പങ്കുവഹിച്ചിട്ടുണ്ട്.  അതിനാൽ, ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും, നിലവിലുള്ള സ്ത്രീ സൗഹൃദ പദ്ധതികൾക്ക് പുതുജീവൻ പകരുന്നതിനും സമഗ്രമായ ഒരു പദ്ധതിക്ക് രൂപം നൽകേണ്ടത് അത്യന്താപേക്ഷിതമായിത്തീർന്നിരിക്കുന്നു. ഇതിനായി പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട് (പൊതു, സ്വകാര്യം, ഡിജിറ്റൽ ഇടങ്ങളിൽ സ്ത്രീകളുടെ സംരക്ഷണം) എന്ന പേരിൽ, ഒരു പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നു.  ചുവടെ ചേർക്കുന്ന ഘടകങ്ങൾ ഈ പദ്ധതിയുടെ ഭാഗമാണ്.

1.       പിങ്ക് പട്രോൾ

പൊതുസ്ഥലങ്ങളിൽ സ്തീകളുടെയും, കുട്ടികളുടെയും, സുരക്ഷയും, സംരക്ഷണവും ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പട്രോൾ സംവിധാനം ആവിഷ്ക്കരിച്ചിട്ടുള്ളത്.  നിലവിലെ പ്രശ്നങ്ങളിൽ കാര്യക്ഷമമായി ഇടപെട്ട്, ഈ പദ്ധതിയെ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് പിങ്ക് പട്രോളിന്റെ ലക്ഷ്യം.

          പിങ്ക് പട്രോളിനായി ഉപയോഗിക്കുന്ന കാറുകളിൽ  (Etios & Swift) GPS  ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ളതും, വാഹനത്തിന്റെ മുൻ, പിൻ വശങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതും ആണ്.  ഈ വാഹനങ്ങളിൽ നിന്നും പോലീസ് കൺട്രോൾ റൂമിലേക്ക് നിരന്തരം ദൃശ്യങ്ങൾ പങ്കുവയ്ക്കപ്പെടുന്നു.  ഈ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത് വനിതാ പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ്.  ഓരോ വാഹനത്തിലും 3 വനിതാ            പോലീസ്   ഉദ്യോഗസ്ഥരും  ഓഫീസർ  റാങ്കിലുള്ള  ഒരു  വനിതയും  (1+ 3)  ഉണ്ടായിരിക്കും. 

സ്ത്രീ സാന്നിദ്ധ്യം കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളിലാണ് പിങ്ക് പട്രോൾ കാറുകൾ വിന്യസിക്കപ്പെടുന്നത്.  രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെയാണ് പിങ്ക് പട്രോൾ പ്രവർത്തിക്കുന്നത്.  എല്ലാ ജില്ലയിലും, പിങ്ക്  കൺട്രോൾ റൂമിൽ, പരിശീലനം സിദ്ധിച്ച പോലീസ് ഉദ്യോഗസ്ഥർ അടങ്ങിയ ഒരു കമാന്റ് കൺട്രോൾ സെന്റർ പ്രവർത്തിക്കുന്നതാണ്.  ഇത് അടിയന്തര പ്രതികരണ നമ്പറായ 112 വുമായി പൂർണ്ണമായും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.  1515 നമ്പറിൽ നിന്നും സന്ദേശം കൺട്രോൾ റൂമിൽ ലഭിച്ചാൽ ഉടൻതന്നെ, ആയത് പിങ്ക് പട്രോൾ വാഹനത്തിലെ ബന്ധപ്പെട്ട  MDT യിലും ദൃശ്യമാകുന്നതാണ്.  അപ്രകാരം സഹായമഭ്യർത്ഥിച്ച് ഫോൺകോളുകൾ ലഭിക്കുമ്പോൾ  തന്നെ, പിങ്ക് പട്രോൾ വാഹനം പ്രസ്തുത സ്ഥലം മനസ്സിലാക്കി അവിടേക്ക് എത്തുന്നതാണ്.  സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി ഓരോ പോലീസ് ജില്ലയിലും, പിങ്ക് പട്രോൾ വാഹനങ്ങളുടെ എണ്ണം 5 ആയി വർദ്ധിപ്പിക്കുവാൻ ഉദ്ദേശിക്കുന്നുണ്ട്.  ഇത് പൊതുസ്ഥലങ്ങളിൽ പോലീസിന്റെ സാന്നിദ്ധ്യം കൂടുതൽ ഉറപ്പുവരുത്തുകയും, ജില്ലകളിൽ ലഭിക്കുന്ന സഹായാഭ്യർത്ഥനകൾക്ക് അതിവേഗം പ്രതികരണം ലഭ്യമാക്കുവാൻ സഹായകമാവുകയും ചെയ്യുന്നു.

2.        പിങ്ക് ജനമൈത്രി ബീറ്റ്സ്

                     സ്ത്രീധന പീഢനം, സ്ത്രീധനമരണങ്ങൾ, ദാമ്പത്യ കലഹങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കൂടുതലും വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി നിൽക്കുന്നു.  അതിനാൽ തന്നെ ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് പോലീസിന്  വളരെയധികം പരിമിതികൾ ഉണ്ട്.  പരാതികൾ നിയമാനുസരണം ലഭിക്കുമ്പോൾ മാത്രമാണ് ഇത്തരം കേസുകളിൽ പോലീസ് ഇടപെടൽ സാധ്യമാകുന്നത്.  ഇത്തരം കുറ്റകൃത്യങ്ങൾ സംബന്ധിച്ച് രഹസ്യവിവരം/വിവരം ശേഖരിക്കുന്നതിനായി 1 വനിതാ പോലീസ്  ഉദ്യോഗസ്ഥ/ 1 സിവിൽ പോലീസ് ഓഫീസർ എന്നിവർ ഉൾപ്പെടുന്ന 1 'പിങ്ക് ബീറ്റ്' ടീം നെ നിയോഗിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.  ഈ ഉദ്യോഗസ്ഥർ നിശ്ചിത പ്രദേശങ്ങളിൽ പട്രോൾ നടത്തേണ്ടതും വീടുകൾക്കുള്ളിൽ നടക്കുന്ന സ്ത്രീ പീഡനങ്ങൾ സംബന്ധിച്ച് വിവരശേഖരണം നടത്തേണ്ടതുമാണ്.  പിങ്ക് ജനമൈത്രി ബീറ്റ് സംഘം, വീടുകൾ സന്ദർശിക്കുന്ന അവസരത്തിൽ, അയൽക്കാർ, പഞ്ചായത്ത് അംഗങ്ങൾ, തദ്ദേശീയരായ സന്നദ്ധ പ്രവർത്തകർ എന്നിവരോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കേണ്ടും, ഇതുവരെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത ദാമ്പത്യ കലഹങ്ങൾ/ഗാർഹിക പീഢനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ  ശേഖരിച്ച് ആയത് ബന്ധപ്പെട്ട എസ്.എച്ച്.ഒ യ്ക്ക് അടിയന്തിര നടപടിക്കായി റിപ്പോർട്ട് സമർപ്പിക്കേണ്ടതുമാണ്.  അടുത്തകാലത്ത് വിവാഹിതരായ ദമ്പതികളെയും, അവരുടെ കുടുംബങ്ങളെയും, സൂക്ഷമമായി നിരീക്ഷിക്കേണ്ടതും, സ്ത്രീധന പീഢനങ്ങളോ, അതുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളോ ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

3.      പിങ്ക് കൺട്രോൾ റൂം

          ആപത്തിൽ അകപ്പെടുന്ന സ്ത്രീകളിൽ നിന്നും, കുട്ടികളിൽ നിന്നും ലഭിക്കുന്ന ഫോൺ വിളികളോ, സന്ദേശങ്ങളോ, അടിയന്തിരമായി കൈകാര്യം ചെയ്യുന്നതിന് ഒരു പരിഹാരം എന്ന നിലയ്ക്കാണ്  പിങ്ക് ബീറ്റ്സ് ഉൾക്കൊള്ളുന്ന പിങ്ക് കൺട്രോൾ റൂം ആരംഭിച്ചത്.  പ്രത്യേകം പരിശീലനം നൽകപ്പെട്ട വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പിങ്ക്ബീറ്റിൽ ഉണ്ടാകുക.  തിരക്കേറിയ പൊതുവഴികളിൽ സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന പീഢനങ്ങൾ, പൂവാലശല്യം എന്നിവ തടയുക എന്നതാണ് പിങ്ക് ബീറ്റ്സിന്റെ ലക്ഷ്യം.  ഈ ഉദ്യോഗസ്ഥർ  KSRTC ബസുകൾ, സ്വകാര്യ ബസ്സുകൾ, ബസ് സ്റ്റോപ്പുകൾ, സ്കൂൾ കോളേജ് പരിസരങ്ങൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പട്രോൾ നടത്തുന്നു.  നിലവിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ (തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊച്ചി സിറ്റി, എറണാകുളം റൂറൽ, തൃശ്ശൂർ സിറ്റി, പാലക്കാട്, മലപ്പുറം, കോഴിക്കോട് സിറ്റി, കണ്ണൂർ, കാസർഗോഡ്) പിങ്ക് കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.   ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ്  ഓഫീസർമാർ മേൽ പറഞ്ഞ എല്ലാ പൊതുസ്ഥലങ്ങളിലും പിങ്ക് ബീറ്റിനെ നിയോഗിക്കുന്നതാണ്.

4.      പിങ്ക് ഷാഡോ

                     എല്ലാ പോലീസ് ജില്ലകളിലും, സ്ത്രീ സാന്നിദ്ധ്യം കൂടുതലായി കാണുന്ന പൊതുസ്ഥലങ്ങളിൽ, ബന്ധപ്പെട്ട വനിതാ പോലീസ് സ്റ്റേഷനിൽ നിന്നും, പിങ്ക് ഷാഡോ പട്രോളിംഗ് സംഘത്തെ നിയോഗിക്കുന്നതാണ്. ഈ പോലീസ് ഉദ്യോഗസ്ഥർ, സ്ത്രീകൾക്കെതിരെയുള്ള  ശല്യങ്ങളും, പീഢനങ്ങളും നിരീക്ഷിക്കുവാനായി തിരക്കേറിയ ബസ്സുകൾക്കുള്ളിൽ മഫ്ത്തിയിൽ സഞ്ചരിക്കുകയും കൂടാതെ ബസ്സ്റ്റോപ്പുകൾ, സ്കൂളുകൾ, സാധ്യതയുള്ള മറ്റ് പ്രദശങ്ങൾ എന്നിവിടങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നും  നിരീക്ഷിക്കുന്നതാണ്.  സ്ഥിരം പൂവാലൻമാരെയും, പീഢകൻമാരെയും കെണിയിലാക്കുവാൻ പിങ്ക് ഷാഡോ കർമ്മനിരതമാണ് .

5.      പിങ്ക് റോമിയോ

                     ചില ജില്ലകളിൽ, വനിതകളുടെ സാന്നിദ്ധ്യം കൂടുതലായി കാണുന്ന മേഖലകളിൽ ആവിഷ്ക്കരിച്ചിട്ടുള്ള ബൈക്ക് പട്രോളിംഗ് ടീം ആണ് പിങ്ക് റോമിയോ.  ഇത് ബന്ധപ്പെട്ട വനിതാ പോലീസ് സ്റ്റേഷനിൽ നിന്നാണ് നിയോഗിക്കപ്പെടുന്നത്.  ക്വാറന്റൈൻ പരിശോധനാ, ബീറ്റ് പട്രോൾ എന്നിവയും പിങ്ക് റോമിയോ നിർവ്വഹിക്കുന്നു.  ഒരു സുരക്ഷാ മാനദണ്ഡമെന്ന നിലയ്ക്കും, കോവിഡ് പ്രോട്ടോകോൾ നടപ്പിലാക്കുന്നതിനു വേണ്ടിയും, എല്ലാ പോലീസ് ജില്ലകളിലും, ഈ പദ്ധതി വ്യാപിപ്പിക്കുന്നതാണ്.

6.      പിങ്ക് ഡിജിറ്റൽ ഡ്രൈവ്

                     ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ/ഫോൺ, സമൂഹമാധ്യമങ്ങൾ എന്നിവ മുഖേന സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുവാനും, ആയത് കൈകാര്യം ചെയ്യുവാനുമായി എല്ലാ സൈബർ സെല്ലുകൾ/സൈബർ ഡോമുകൾ സൈബർ പോലീസ് സ്റ്റേഷനുകൾ എന്നിവ, ഇപ്രകാരം സ്ത്രീകൾക്കെതിരെ നടക്കുന്ന ഡിജിറ്റൽ അതിക്രമങ്ങൾക്ക് ഉത്തരവാദികളായ വെബ്സൈറ്റുകൾ/ഗ്രൂപ്പുകൾ/പേജുകൾ മുതലായവ കണ്ടെത്തി, ആയവ നിരോധിക്കുന്നതിനായി പ്രത്യേക ഡിജിറ്റൽ പട്രോളിംഗ് നടത്തുന്നതാണ്.  പൊതു സ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്തുകയും, ഭീക്ഷണി ഉയർത്തുകയും ചെയ്യുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതാണ്.  സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രൊഫൈലുകളെ തിരിച്ചറിഞ്ഞ് ഇത്തരം ക്രിമിനലുകൾക്കെതിരെ ഐ.റ്റി നിയമപ്രകാരം ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

  7.     വനിതാസെല്ലുകളും, കൗൺസലിംഗ് കേന്ദ്രങ്ങളും

                     എല്ലാ പോലീസ് ജില്ലകളിലും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, കുടുംബപ്രശ്നങ്ങൾ എന്നിവ കൈകാര്യം ചെയ്യപ്പെടുന്നു എന്നത് ഉറപ്പുവരുത്തുവാനായിവനിതാ സെല്ലുകളിൽ നിന്നോ, സാമൂഹ്യക്ഷേമ വകുപ്പിൽ നിന്നോ മറ്റ് ഏതെങ്കിലും പ്രമുഖ സർക്കാരിതര സംഘടനകളിൽ നിന്നോ ഉള്ള കൗൺസിലർമാരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട്, കൗൺസിലിംഗ് കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാക്കുവാൻ എല്ലാ ജില്ലാ പോലീസ് മേധാവിമാരും ശ്രദ്ധിക്കേണ്ടതാണ്.  കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രഥമ പ്രശ്ന പരിഹാര കേന്ദ്രമായി ഈ കൗൺസിലിംഗ് സെന്ററുകൾ മാറേണ്ടതാണ്.

   8.     അടിയന്തിര പ്രതികരണം (Immediate Response)

                     സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച് ലഭിക്കുന്ന പരാതികളിൽ, അടിയന്തിരവും, ദ്രുതഗതിയിലുമുള്ള പ്രതികരണം ലഭിക്കാത്തപക്ഷം, സ്ത്രീസംരക്ഷണത്തിനായുള്ള എല്ലാ പദ്ധതികളും പരാജയപ്പെടുവാനാണ് സാധ്യത.  സ്ത്രീകളിൽ നിന്നും ഇപ്രകാരം ലഭിക്കുന്ന പരാതികളിൽ ഗുണപരമായ സമീപനം കൈക്കൊള്ളുന്നതിനായി എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, വനിതാ സെൽ ഉദ്യോഗസ്ഥർ, സൈബർ സെല്ലുകൾ, പോലീസ് സ്റ്റേഷനുകൾ മുതലായവയെ കൂടുതൽ ഉത്തേജിപ്പിക്കേണ്ടതും കർമ്മനിരതമാക്കേണ്ടതുമാണ്.  ഇത്തരം പരാതികൾ അതിവേഗം, കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥരെ എപ്പോഴും പ്രചോദിതരാക്കുന്നതിനായി എല്ലാ ജില്ലാ പോലീസ് മേധാവിമാരും, പ്രത്യേകം ക്ലാസ്സുകൾ/ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്.

 

  9.   ഡിജിറ്റൽ ആപ്പ്/പോൽ-ആപ്പ്

                     ആപത്തിലകപ്പെട്ടു പോകുന്ന സ്ത്രീകൾക്ക്, സഹായമഭ്യർത്ഥിക്കുന്നതിന് എമർജൻസി ബട്ടൺ സൗകര്യം ഉള്ള 'നിർഭയം' എന്ന ആപ്പ് കേരള പോലീസ് ഇതിനോടകം തന്നെ ആവിഷ്ക്കരിച്ചിട്ടുണ്ട്.  ഈ സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളുന്ന കേരളാ പോലീസിന്റെ സംയോജിത ആപ്പാണ് പോൽ-ആപ്പ്.  ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യുവാനുംഅടിയന്തിര സാഹചര്യങ്ങളിൽ സഹായമഭ്യർത്ഥിക്കുവാനുമായി ഇത്തരം ആപ്പുകൾ ഉപയോഗിക്കുവാനും സ്ത്രീകളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്.