പോലീസ് പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു

 Chief Minister took salute at the Police Passing out Parade

നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിന് സമാധാനപരവും മതനിരപേക്ഷിതവുമായ അന്തരീക്ഷം ആവശ്യമാണെന്നും അത് ഉറപ്പുവരുത്തുന്നതില്‍ പോലീസിന് വലിയ പങ്ക് നിര്‍വ്വഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ പറഞ്ഞു. ആ ഉത്തരവാദിത്തം വളരെ ഗൗരവത്തോടെയാണ് പോലീസ് നിര്‍വ്വഹിച്ചത് എന്നതിന് തെളിവാണ് കഴിഞ്ഞ അഞ്ച് വര്‍ഷം പോലീസിന് ലഭിച്ച പുരസ്കാരങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളാ പോലീസിന്‍റെ വിവിധ ബറ്റാലിയനുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 2362 സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ ഓണ്‍ലൈനില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പൊതുജനങ്ങളോട്  ഏറ്റവും അടുത്ത് ഇടപഴകുന്നതാണ് പോലീസ്. അതുകൊണ്ടുതന്നെ സര്‍ക്കാരിനെ പൊതുജനം അളക്കുന്നത് പോലീസിന്‍റെ പ്രവര്‍ത്തനം കൂടി വിലയിരുത്തി കൊണ്ടാണ്. അതു മനസ്സിലാക്കി ജനപക്ഷത്തുനിന്നു കൊണ്ടാവണം പോലീസ് കൃത്യനിര്‍വ്വഹണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ 340 സേനാംഗങ്ങള്‍ 10 പ്ലട്ടൂണുകളിലായി അണിനിരന്നു. ജിബിന്‍ തോമസ് പരേഡിനെ നയിച്ചു. അമീര്‍ ആയിരുന്നു സെക്കന്‍റ് ഇന്‍ കമാന്‍ഡര്‍. സേനാംഗങ്ങളില്‍ 48 ബിരുദാനന്തര ബിരുദധാരികളും 4 എംടെക്, 4 എം.ബി.എ, 30 ബിടെക്, 2 ബി എഡ്, 188 ബിരുദ യോഗ്യതയുള്ളവരുമുണ്ട്. അജേഷ്.കെ, അഭിജിത്.പി.അന്‍സ്ബര്‍ട്ട്, ജസീലുദ്ദീന്‍.സി.കെ എന്നിവര്‍ യഥാക്രമം ബെസ്റ്റ് ഔട്ട്ഡോര്‍, ബെസ്റ്റ് ഇന്‍ഡോര്‍, ബെസ്റ്റ് ഷൂട്ടര്‍ എന്നീ വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നജിമുദ്ദീന്‍.പി ആള്‍റൗണ്ടറുമായി. ഇന്ന് പോലീസിന്‍റെ ഭാഗമായ 2362 പേരില്‍ 230 പേര്‍ക്ക് എഞ്ചിനിയനിംഗില്‍ ബിരുദവും 11 പേര്‍ക്ക് എം.ടെക്കും ഉണ്ട്. എം.ബി.എക്കാരായ 37 പേരും ബിരുദധാരികളായ 1065 പേരും ബിരുദാനന്തബിരുദധാരികളായ 230 പേരും ഇന്ന് പോലീസിന്‍റെ ഭാഗമായി. 

പരിശീലന കാലയളവില്‍ വിവിധ വിഭാഗങ്ങളില്‍ മികവ് പുലര്‍ത്തിയ സേനാംഗങ്ങള്‍ക്കുള്ള ട്രോഫികള്‍ ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി ശ്രീ. കെ.പത്മകുമാര്‍ വിതരണം ചെയ്തു. സ്പെഷ്യല്‍ ആംഡ് പോലീസ്, മലബാര്‍ സ്പെഷ്യല്‍ പോലീസ്, കേരളാ ആംഡ് പോലീസ് ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് ദളങ്ങള്‍, റാപ്പിഡ് റെസ്പോണ്‍സ് ആന്‍റ് റെസ്ക്യു ഫോഴ്സ് എന്നീ ബറ്റാലിയനുകളിലും കേരളാ പോലീസ് അക്കാഡമിയിലെ ഇന്‍റഗ്രേറ്റഡ് പോലീസ് റിക്രൂട്ട് ട്രെയിനിംഗ് സെന്‍റര്‍, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലെ സായുധസേനാ ക്യമ്പുകളിലുമായാണ് സേനാംഗങ്ങളുടെ പരിശീലനം പൂര്‍ത്തിയായത്. രാവിലെ 08.25ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.