പ്രവര്‍ത്തന മികവിന് 'ബാഡ്ജ് ഓഫ് ഓണര്‍' പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

 Distributed “Badge of Honor Awards” for Excellence

 മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ ഉള്‍പ്പെടെയുളള പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നതിന് പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വിവിധ മേഖലകളില്‍ പ്രവര്‍ത്തനമികവുകാട്ടിയ 262 പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള 2019 ലെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതികള്‍ സംസ്ഥാനത്ത് അഞ്ച് കേന്ദ്രങ്ങളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റയാണ് ബഹുമതികള്‍ വിതരണം ചെയ്തത്.  തൃശൂര്‍ കേരള പോലീസ് അക്കാദമിയില്‍ എ.ഡി.ജി.പി ഡോ.ബി സന്ധ്യയും കൊച്ചി സിറ്റി ജില്ലാ പോലീസ് ആസ്ഥാനത്ത് ബറ്റാലിയന്‍ എ.ഡി.ജി.പി കെ.പത്മകുമാറും പുരസ്കാരങ്ങള്‍ കൈമാറി. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജില്‍ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ഡോ.ഷേക്ക് ദര്‍വേഷ് സാഹിബും കോഴിക്കോട് ഉത്തരമേഖലാ ആസ്ഥാനത്ത് ഉത്തരമേഖല ഐ.ജി അശോക് യാദവും ബഹുമതികള്‍ വിതരണം ചെയ്തു. സായുധസേനാവിഭാഗത്തിലെ 60 ഉദ്യോഗസ്ഥര്‍ക്ക് കമന്‍റേഷന്‍ ഡിസ്കും സമ്മാനിച്ചു. മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ നിന്ന് 19 പേര്‍ പോലീസ് മേധാവിയുടെ കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റിനും അര്‍ഹരായി.  പോലീസ് ആസ്ഥാനത്തെ മികച്ച മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കുളള അവാര്‍ഡും സംസ്ഥാന പോലീസ് മേധാവി വിതരണം ചെയ്തു. ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ഐ.ജി നാഗരാജു ചക്കിലം എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

കുറ്റാന്വേഷണമേഖലയിലെ മികവിന് 103 പേര്‍ക്കും ക്രമസമാധാനപാലനത്തിന് 12  പേര്‍ക്കും ഇന്‍റലിജന്‍സ് മേഖലയിലെ മികവിന് 21 പേര്‍ക്കും പരിശീലനമികവിന് 17 പേര്‍ക്കും ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചു. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ പത്ത്പേരും ആന്‍റിഹ്യൂമന്‍ ട്രാഫിക്കിംഗ് വിഭാഗത്തിലെ അഞ്ച് പേരും സോഷ്യല്‍ പൊലീസിങ്, സൈബര്‍ക്രൈം അന്വേഷണം, സ്ത്രീസുരക്ഷ എന്നീ വിഭാഗത്തിലെ  26 പേരും ആദരവിന് അര്‍ഹരായി. ട്രാഫിക് വിഭാഗത്തിലെ മൂന്ന് പേരും വനിതാ പോലീസിലെ രണ്ട് പേരും മൗണ്ടഡ് പോലീസ്, ഡോഗ്സ്ക്വാഡ്, പോലീസ് ബാന്‍റ്, ഓര്‍ക്കസ്ട്ര വിഭാഗങ്ങളിലെ പന്ത്രണ്ട് പേരും  പബ്ലിക് റിലേഷന്‍സ്, ഫോട്ടോഗ്രാഫി, കോസ്റ്റല്‍, റെയില്‍വേ എന്നീ വിഭാഗങ്ങളിലെ 18 പേര്‍ക്കും ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചു. 

ഫോറന്‍സിക് വകുപ്പിലെ അഞ്ച് പേരും മറ്റ് വിഭാഗങ്ങളില്‍നിന്ന് 28 പേരും തിരഞ്ഞെടുക്കപ്പെട്ടു.

 വിവിധ മേഖലകളിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ഐ.ജി.പി വിജയ്.എസ്.സാക്കറെ, ഡി.ഐ.ജി മാരായ പി.പ്രകാശ്, എസ്.സുരേന്ദ്രന്‍, കോരി സഞ്ജയ് കുമാര്‍ ഗുരുഡിന്‍, കാളിരാജ് മഹേഷ് കുമാര്‍, എസ്.പി മാരായ രാഹുല്‍.ആര്‍.നായര്‍, കെ.ജി.സൈമണ്‍, ഡോ.ദിവ്യ.വി.ഗോപിനാഥ്, റ്റി.നാരായണന്‍, കാര്‍ത്തിക്.കെ, ഹരിശങ്കര്‍, ജി.പൂങ്കുഴലി, ഇളങ്കോ.ജി, റ്റി.എഫ്.സേവ്യര്‍, വി.അജിത്, ബി.കൃഷ്ണകുമാര്‍, രാജേഷ്.എന്‍, സുനില്‍.എം.എല്‍, കെ.എല്‍.ജോണ്‍കുട്ടി എന്നിവര്‍ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി സ്വീകരിച്ചു. എസ്.പിമാരായ ആര്‍.നിശാന്തിനി, ചൈത്ര തെരേസ ജോണ്‍ എന്നിവര്‍ കമന്‍റേഷന്‍ ഡിസ്ക് ഏറ്റുവാങ്ങി.